കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പരസ്യപത്രിക കളര്‍ഫുളാക്കി ഇന്നലെ മാധ്യമങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ കാര്‍ഷിക കേരളത്തിന്റെ നിലവിളിയും നെടുവീര്‍പ്പും അതിലൊരു വരി പോലും ഇടംപിടിച്ചില്ല.
വികസനവിസ്മയ പട്ടിക പരസ്യപ്പെടുത്തിയ ദിവസം പാടത്ത് കൊയ്തുകൂട്ടിയ നെല്ല് ആര് കൈയേല്ക്കുമെന്നും എന്നു വില കിട്ടുമെന്നും അറിയാതെ കണ്ണീരൊഴുക്കുകയാണ് നാടിന് അന്നം വിളയിക്കുന്ന രണ്ടര ലക്ഷം നെല്‍കര്‍ഷകര്‍. ഈ സീസണ് മുതല്‍ മില്ലുകാരെ ഒഴിവാക്കി സഹകരണസംഘങ്ങളും സപ്ലൈകോയും നേരിട്ട് നെല്ല് സംഭരിച്ച വില രൊക്കം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി.
ഒരു കിലോ റബറിന് 250 രൂപ തറവില നല്‍കുമെന്ന് 2021ല്‍ എല്‍എഡിഎഫ് തെരഞ്ഞെടുപ്പു പത്രികയില്‍ എഴുതിവച്ചെങ്കിലും വാക്കു പാലിച്ചില്ല. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 200 പഞ്ചായത്തുകള്‍ രൂക്ഷമായ വന്യമൃഗഭീഷണിയിലാണ്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ 1500 പേര്‍ക്ക് വന്യമൃഗ ആക്രമണങ്ങളില്‍ ജീവന് പൊലിഞ്ഞു.
പഴം, പച്ചക്കറികള്‍ക്ക് വിലയും വിപണിയും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ പരാജയപ്പെട്ടു. പ്രകൃതിക്ഷോഭത്തിലും വരള്‍ച്ചയിലുമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാനോ കാര്‍ഷിക ഇന്‍ഷ്വറന്‍സ് നടപ്പാക്കാനോ സാധിച്ചില്ല.
കാലിത്തീറ്റയ്ക്കും മരുന്നിനും വില കുത്തനെ കയറിയതോടെ പിടിച്ചുനില്‍പ്പില്ലാതെ സംസ്ഥാനത്ത് അര ലക്ഷം ക്ഷീരകര്‍ഷകരാണ് കാലികളെ വിറ്റ് തൊഴുത്ത് കാലിയാക്കിയത്.